കുളത്തുപ്പുഴ ശാസ്താക്ഷേത്രം
കൊല്ലം ജില്ലയിലെ തെന്മലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്ര ആ യിരത്തിലധികം വർഷത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ശിശുരൂപത്തിലുള്ള ശാസ്താവാണ് ഇവിടുത്തെ മുഖ്യപ്രതിഷ്ഠ. കൊട്ടാരക്കര രാജാവിന്റെ ഭരണകാലത്താണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്.
‘കൊക്കലത്ത് മഠം’ എന്ന ഇല്ലത്തെ ഏതാനും അംഗങ്ങൾ തീർത്ഥാടനത്തിന് പോയപ്പോൾ (ചിലർ പറയുന്നത് അവർ രാമേശ്വരത്തുനിന്നും മടങ്ങിവരുന്ന വഴിയായിരുന്നു എന്നാണ്) കുളത്തൂപ്പുഴയിൽ എത്തുകയും അന്ന് രാത്രി അവിടെ തങ്ങാൻ തീരുമാനിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്നവരോട് അത്താഴം തയ്യാറാക്കാൻ ഇവർ ആവശ്യപ്പെട്ടു. അവരിൽ ഒരാൾ താൽക്കാലിക അടുപ്പ് കൂട്ടാനായി കല്ലുകൾ അടുക്കിവെക്കുന്നതിനിടയിൽ, ഒരു കല്ല് സ്വയം ഉയരം വെയ്ക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു. അടുപ്പ് കൂട്ടുന്നതിനായി അയാൾ ആ കല്ല് ഉടച്ചപ്പോൾ അതിൽ നിന്നും ചോരയൊഴുകുന്നത് കണ്ട് അയാൾ ഞെട്ടിപ്പോയി.
അയാൾ വേഗം ഓടിച്ചെന്ന് തന്റെ ബ്രാഹ്മണ യജമാനന്മാരെ വിവരമറിയിച്ചു. അത് സ്വയംഭൂവായ ശാസ്താവാണെന്ന് മനസ്സിലാക്കിയ അവർ, ആ സ്ഥലത്ത് ഒരു ക്ഷേത്രം നിർമ്മിക്കാൻ രാജാവിനോട് ആവശ്യപ്പെടുകയായിരുന്നു.
തിരുവനന്തപുരത്തെ ഹിസ്റ്ററി ആൻഡ് ഹെറിറ്റേജ് മ്യൂസിയത്തിൽ (ചരിത്ര പൈതൃക മ്യൂസിയം), വരിക്കപ്ലാവിൽ തീർത്ത ഒരു യോഗനരസിംഹ വിഗ്രഹമുണ്ട്. കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കിടയിലാണ് ഇത് കണ്ടെടുത്തത്. പതിനാലാം നൂറ്റാണ്ടിലാണ് ഇത് നിർമ്മിക്കപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്.
ഇവിടെയുണ്ടായിരുന്ന ആദ്യത്തെ ക്ഷേത്രം പരശുരാമൻ നിർമ്മിച്ചതാണെന്നും അത് ഒരു പ്രളയത്തിൽ പൂർണ്ണമായും നശിച്ചുപോയെന്നുമാണ് പറയപ്പെടുന്നത്. കുടവയർ തറയിൽ മുട്ടിച്ച്, തലയുയർത്തി കമഴ്ന്നു കിടക്കുന്ന ഒരു പിഞ്ചുകുഞ്ഞിന്റെ രൂപത്തിലാണ് ഇവിടുത്തെ വിഗ്രഹം.
ഈ ക്ഷേത്രത്തിന് മത്സ്യങ്ങളുമായുള്ള ബന്ധം ഏറെ കൗതുകമുണർത്തുന്ന ഒന്നാണ്. ക്ഷേത്രദർശനം നടത്തുന്ന ഏതൊരാളും ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതിനായി മത്സ്യങ്ങൾക്ക് ഊട്ട് (തീറ്റ) നൽകണം എന്നൊരു ആചാരം ഇവിടെയുണ്ട്. ഇവിടുത്തെ മത്സ്യങ്ങളെ ശാസ്താവിന്റെ ഭക്തന്മാരായാണ് കണക്കാക്കുന്നത്. ആരും തന്നെ അവയെ പിടികൂടാൻ പാടുള്ളതല്ല. സന്ധ്യയ്ക്ക് ശേഷം ഇവിടെ യക്ഷിയുടെ സാന്നിധ്യമുണ്ടാകുമെന്നും അത് ദോഷം ചെയ്യുമെന്നുമുള്ള വിശ്വാസം നിലനിൽക്കുന്നതിനാൽ, ആ സമയത്തിന് ശേഷം സ്ത്രീകൾക്ക് ഇവിടെ ആരാധന നടത്താൻ അനുവാദമില്ല.
പഴയകാലത്ത്, കടവിനടുത്ത് വലിയൊരു പാത്രത്തിൽ ചോറ് വെക്കുന്ന ഒരു പതിവുണ്ടായിരുന്നു. അടുത്ത ദിവസം നോക്കുമ്പോൾ ഈ പാത്രം പൂർണ്ണമായും വൃത്തിയാക്കപ്പെട്ട നിലയിൽ ശൂന്യമായി കാണപ്പെടാറുണ്ടായിരുന്നു.
ഇവിടെ ഒരു മത്സ്യം ചത്തുപോയാൽ, അതിന്റെ ആത്മാവിന് വേണ്ടി ക്ഷേത്രത്തിലെ പൂജാരി ബലിതർപ്പണ ചടങ്ങുകൾ നടത്താറുണ്ട്.
ഉപദേവതകൾ:
- ഗണപതി
- ശിവൻ
- വിഷ്ണു
- മാമ്പഴത്തറ ഭഗവതി
- യക്ഷി
- നാഗങ്ങൾ
- ഭൂതത്താൻ
പ്രധാന ഉത്സവങ്ങൾ:
- മേടത്തിലെ പത്തു ദിവസത്തെ വാർഷിക ഉത്സവം

